തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റെന്ന ചരിത്രത്തിലെ മികച്ച വിജയം നേടിയാണ് 10 വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.
കോണ്ഗ്രസ് 63 സീറ്റും മുസ്ലിംലീഗ് 22 സീറ്റും നേടി. ഇടതുമുന്നണി 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി 26 സീറ്റ് മാത്രമാണ് നേടാനായത്.
രണ്ടാം പിണറായി സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. സിപിഎം മന്ത്രിമാരാണ് കൂട്ടത്തോൽവി നേരിട്ടതിലേറെയും. എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണനും പരാജയപ്പെട്ടു.
സിപിഐ ഒറ്റ സംഖ്യയിൽ ഒതുങ്ങിയെങ്കിലും നാലു മന്ത്രിമാരിൽ മൂന്നുപേരും ജയിച്ചെന്ന ആശ്വാസമുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ധർമടത്ത് പിന്നിൽ നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് കിതച്ചു ജയിച്ചു കയറുകയായിരുന്നു.
ബിജെപി മൂന്നു സീറ്റ് നേടി ചരിത്രത്തിലെ ഉജ്വല വിജയം നേടി. തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റ് പിടിച്ചെടുത്ത ബിജെപി കഴക്കൂട്ടത്തും കൊല്ലം ജില്ലയിലെ ചാത്തന്നൂരും അട്ടിമറി ജയം നേടുകയായിരുന്നു. മൂന്നു സീറ്റും ഇടതുമുന്നണിയിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. 2016ലെ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിയിലെ ഒ. രാജഗോപാൽ വിജയിച്ചിരുന്നു.
സിപിഎം മന്ത്രിമാരിൽ കെ.എൻ. ബാലഗോപാലും പി.എ. മുഹമ്മദ് റിയാസും മാത്രമാണ് ജയിച്ചത്. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വീണാ ജോർജ്, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ കൂട്ടത്തോടെ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.
എൽഡിഎഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്ഗ്രസ്- എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ, യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്ഗ്രസ് എട്ടിൽ ഏഴു സീറ്റും നേടി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച തെരഞ്ഞെടുപ്പിൽ പകരമെത്തിയ മകൻ അപു ജോസഫ് തൊടുപുഴയിൽ ഉജ്വല വിജയം നേടി. ആർഎസ്പി മത്സരിച്ച നാലു സീറ്റിൽ മൂന്നും ജയിച്ചു. കേരള കോണ്ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് പിറവത്തു നിന്നു മികച്ച വിജയം നേടി.
സിപിഎം വിമതൻമാരിൽ അന്പലപ്പുഴയിലെ മുൻമന്ത്രി ജി. സുധാകരനും തളിപ്പറന്പിലെ ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും വിജയിച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.
മലന്പുഴയിൽ കൂറുമാറിയെത്തി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎയായിരുന്ന എ. സുരേഷ് മൂന്നാമതായി. ബിജെപി വിട്ടു കോണ്ഗ്രസ് സ്ഥാനാർഥിയായ സന്ദീപ് വാര്യർ ജയിച്ചു.
യുഡിഎഫ്
കോണ്ഗ്രസ് 63
മുസ്ലിം ലീഗ് 22
കേരള കോണ്ഗ്രസ് 7
ആർഎസ്പി 3
സിഎംപി 1
കേരള കോണ്ഗ്രസ് ജേക്കബ് 1
കേരള ഡമോക്രാറ്റിക് പാർട്ടി 1
ആർഎംപി 1
യുഡിഎഫ് (സ്വത) 3
(ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ എന്നിവരാണ് സ്വതന്ത്രർ)
എൽഡിഎഫ്
സിപിഎം 26
സിപിഐ 8
ആർജെഡി 1
എൻഡിഎ
ബിജെപി 3